e premte, 3 prill 2009

മോഷണ കഥകള്‍ എപ്പിഡോസ് ‌1

ദേ, ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇതൊക്കെ കൂടിവായിച്ച് ഞാനൊരു കൊച്ച്കള്ളനാണെന്നോന്നും ആരുമങ്ങ് സ്വയം തീരുമാനിച്ച് കളയരുത്. എനിക്കാദ്യമേ പറയാനുള്ളത് അതു മാത്രമാണ്.എന്തൊക്കെ പറഞ്ഞാലും മോഷണം ഒരു കലയാണെന്നു തന്നെയാണ് എന്റെ അഭിപ്രായം. പണ്ടാരടങ്ങാനായിട്ട് ഓരോരുത്തന്മാര്‍ കക്കുന്ന വിധം കണ്ടാല്‍ പുള്ളേ നമ്മക്കും ഒന്നു ശ്രമിച്ച് നോക്കിയാലോന്നു തോന്നിപ്പോകും . അത്രക്ക് സെറ്റപ്പല്ലെ , ഇങ്ങനുള്ള ഓരോ സുന്ദര മോശണ കഥകളൊക്കെ വായിച്ചോണ്ടിരിക്കുംബോളാ നമ്മളെ തലയില്‍ ഓരോന്നു വന്നു വീഴുന്നത്.
സിക്സ്തില്‍ പഠിക്കുമ്പോള്‍ ആണു എന്റെ മോഷണ കഥകളുടെ തുടക്കം, വേണങ്കി നമുക്ക് ഒരു സെറ്റപ്പിനു വേണ്ടി കളകളം മുഴക്കുന്ന അരുവി അടുത്തുണ്ടെന്നോ പക്ഷികള്‍ ചിലച്ചു കൊണ്ടിരിക്കുന്ന ഒരു പ്രഭാതത്തില്‍ ചെറിയ ചാറ്റല്‍മഴയില്‍ ഞാന്‍ ഉറക്കമുണര്‍ന്ന് ഇറയത്ത്കെട്ടിയ ഉമിക്കരിറ്റിന്നില്‍ നിന്നു അല്പം വാരിവായില്‍ ...ച്ചേ ...... കയ്യില്‍ ഇട്ടു പല്ലും തേച്ച് ഉമ്മ തന്ന അപ്പവും അകത്താക്കി മദ്രസയിലേക്ക് ഓടി എന്നൊക്കെ എഴുതി നിങളെ വധിക്കാം . അങനൊന്നും വേണ്ടെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത് മദ്രസയുണ്ടാക്കിയവരെ പ്രാകി എണീറ്റ് ഉസ്താദിന്റെ ഒരു ചോദ്യത്തിനും ഉത്തരം പറയാന്‍ അറിയില്ലെങ്കിലും അതിനെ കുറിച്ച് ചിന്തിക്കാതെ ഇന്നങ്ങനെ പാവം ബാപ്പയുടെ കാഷ് അടിച്ചുമാറ്റാം എന്നതിനെപറ്റി മാത്രം ചിന്തിച്ച ഒരു നല്ലവനായ മകന്റെ ടെന്‍ഷന്‍ ...
ഹോ...... അതു അനുഭവിച്ച് തന്നെ അറിയണം.
9‌ 3‌0 നു മദ്രസ വിട്ടാല്‍ പിന്നെ ഒരോട്ടമാണ്, നല്ല കാശ് അടിച്ചുമാറ്റാന്‍ പറ്റിയ സമയം. ഉപ്പ കുളിക്കാന്‍ പോകും പള്ളിക്കുളത്തിലേക്ക് ( എന്റെ സ്വദേശമായ മണ്ണാര്‍മല എന്റെ ചെറുപ്പത്തിലേ ബയങ്കര സിറ്റിയായിരുന്നു, അതുകൊണ്ട് തന്നെ വെള്ളത്തിനു നല്ല ക്ഷാമം ഉണ്ടായിരുന്നെന്നു പ്രത്യേകം പറയേണ്ടല്ലൊ, മയമാലിക്കയുടെ പലചരക്ക് വിത്ത് ഹാര്‍ഡ്‌വേയര്‍ പിന്നെ സൈതലവിന്റെ ഒരു ബേക്കറി ‘ആബേക്കറി ഞങ്ങള്‍ കാരണം കുത്തുപാളയെടുത്ത് പൂട്ടിയെന്നാണു പാവം അവന്റുപ്പ നാട്ടില്‍ ചെന്നപ്പോള്‍ പോലും പറഞ്ഞത്.’ പിന്നെ എല്ലായിടത്തേയും പോലെ ഒരു ബാര്‍ബര്‍ ഷോപ്പ്, മുറുക്കാന്‍ കട, പച്ചക്കറിക്കട ഇതൊക്കെ). പിന്നെ ഉമ്മ ഞങ്ങള്‍ക്ക് സ്കൂളില്‍ പോകാനുള്ള ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലായിരിക്കും. അന്നു ഞങ്ങള്‍ എല്ലാരും മുകളിലാണു കിടക്കുക , ആമുറിയില്‍തന്നെയായിരുന്നു ഉപ്പാന്റെ മേശയും.
ഓള്‍ഡ് മോഡല്‍ മേശയായിരുന്നത് കൊണ്ട് ഒരു സൈഡില്‍ പ്രത്യെക രീതിയില്‍ അമര്‍ത്തിയാല്‍ അതു തുറക്കും, പക്ഷെ അതെന്റെ ഉപ്പാക്കു അറിയില്ലായിരുന്നു. ഉപ്പ കഷ്ടപ്പെട്ടു അതു പൂട്ടിപ്പോകും. അനിയനെ ഞാന്‍ ഉപ്പ വരുന്നുണ്ടോന്നറിയാന്‍ ഗൈറ്റിന്റെ അടുക്കലേക്ക് പറഞ്ഞു വിടും. എന്നു കരുതി അവനു ഇക്കാര്യത്തില്‍ യാതൊരു പങ്കുമില്ലായിരുന്നു കെട്ടാ.. അന്നു ഉപ്പ പുതിയ നോട്ട്കള്‍ ശേഖരിച്ചിരുന്നെന്നാണു തോന്നുന്നത്, നല്ല പുത്തന്‍ ‌2‌0 രൂപാ നോട്ടുകള്‍....
ഞാന്‍ അതൊന്നു മണത്തൊക്കെ നോക്കി പിന്നെ വെറുതെ ഒന്നു മറിച്ച് നോക്കി ഒരുപാടു അത്യാഗ്രഹമൊന്നുമിലാതതുകൊണ്ട് ഒന്നോ രണ്ടോ മാത്രം വലിച്ച് ശബ്ദമുണ്ടാക്കാതെ താഴെവന്നു . ഇതൊരു പതി‌വായി, അങ്ങനെ അല്ലലും അലട്ടുമില്ലാത്ത ഹംസക്കായുടെ പൊറാട്ടയും സുഗ്യനും ഉള്ളിവടയുമൊക്കെയായി പത്ത് കാശുള്ളതുകൊണ്ട് കുട്ടികള്‍ക്കിടയില്‍ നല്ലരുപേരൊക്കെയുണ്ടാക്കി വിലസിനടക്കുന്നതിനിടയില്‍ എന്റെ കഷ്ടകാലത്തിനു മലമ്പുഴ ടൂര്‍ സ്കൂളില്‍ നിന്ന്.
അതിന്നിടയില്‍ എന്റെ അടിച്ചുമാറ്റല്‍ ശക്തിപെട്ടപ്പോള്‍ ‌2‌0 രൂപയങ്ങ് തീര്‍ന്നു പോയി. പിന്നെ ശരണം താഴെയുള്ള ഉപ്പാന്റെ അലമാരയായിരുന്നു. അതീന്നു അടിച്ചുമാറ്റാന്‍ എന്നാ കഷ്ടപ്പാടാന്നറിയാമോ, ‌2 പെങ്ങന്മാരുടേയും ‌2 അനിയന്മാരുടേയും കണ്ണു വെട്ടിച്ച്, ഒപ്പം ഉമ്മയുടേയും കണ്ണു വെട്ടിക്കണം. എന്റെ ഒരു വയസിനുമാത്രം മൂത്ത പെങ്ങള്‍ക്ക് എന്നോട് ചെറിയൊരു കുശുമ്പുമുണ്ട്. ചെറുപ്പത്തില്‍ അവളെ പേരു വിളിക്കാന്‍ പറ്റാത്തോണ്ട് ഞാന്‍ കുന്താത്ത എന്നു വിളിക്കുന്നതും തരം കിട്ടിയാല്‍ തല്ലും പിച്ചും കൊടുക്കുന്നതും പിന്നെ സ്കൂളീന്നു വരുമ്പം അവളെ വിട്ടേച്ചു ഞാന്‍ ഓടുന്നതു കൊണ്ടുമൊക്കെ എനിക്കിട്ടൊന്നു പണിഞ്ഞാല്‍ കൊള്ളാമെന്നു അവള്‍ക്കുമൊരു ആഗ്രഹം കാണുമല്ലൊ. അതുകൊണ്ട് ഞാന്‍ വളരേ സൂക്ഷിച്ചേ താഴെനിന്നു കൈകാര്യം ചെയ്തുള്ളു.
താഴെനിന്നും എന്റെ പരിപാടി പക്ഷെ അതികകാലം നീണ്ടു നിന്നില്ല, പണ്ടാരടങ്ങാന്‍ കഷ്ടകാലം നൂറുരൂപ നോട്ട് രൂപത്തിലും വരും എന്ന് എനിക്കന്നു മനസിലായി. എന്തായാലും ഞാനും ഉപ്പാനോട് ടൂര്‍ പോകാന്‍ കാശ് ചോദിച്ചു, ഡാ പോയി രണ്ടക്ഷരം പഠിക്കടാ ...... എന്നൊക്കെ പറഞ്ഞെങ്കിലും എന്റെ ചിണുങ്ങല്‍ സഹിക്കവയ്യാതെ ഉമ്മാന്റെ റക്കമെന്റേഷനില്‍ കാശു കിട്ടുമെന്നായി, എന്നു കരുതി ഞാനെന്റെ സ്തിരം കലാപരിപാടി അവസാനിപ്പിച്ചൊന്നുമില്ല. എന്റെ വലിവിന്റെ ശക്തി താങ്കമുടിയാമെ ചെറിയനോട്ടൊക്കെ കഴിഞ്ഞു, എന്നു കരുതി ഞാന്‍ തളരുമോ... ഹേയ് ഒരിക്കലുമില്ല.
പക്ഷെ ആദ്യ ദിവസം തന്നെ പണി പാളി, സിംഗ്‌ള്‍ നോട്ട് വലിച്ചതു പക്ഷെ വന്നപ്പോള്‍ ‌200 ആയിപ്പോയി, അന്നു ജീവിതത്തിലാദ്യമായി ‌200 രൂപ കയ്യില്‍ കിട്ടിയ ഞാന്‍ ആക്രാന്തം കാണിച്ച് എങ്ങനെ ചിലവാക്കിയിട്ടും അതു തീര്‍ക്കാന്‍ എന്നെകൊണ്ടു പറ്റിയില്ല. അന്നു റേഷന്‍ വാങ്ങാന്‍ പോകുമ്പം മാത്രമേ ‌100 രൂപാ നോട്ടുതന്നെ കാണൂ അപ്പോഴാ ഞാന്‍ ‌2‌0‌0 അടിച്ചുമാറ്റുന്നേ ... ശ്ശോ... എന്റൊരു ധൈര്യം നോക്കണേ.
പക്ഷെ ആ ധൈര്യത്തുനു അതികം ആയുസുണ്ടായിരുന്നില്ല, ബാക്കിയായ ‌100 രൂപനോട്ടുമായി ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ വീട്ടിലെല്ലാര്‍കും എന്നെയൊരു കള്ളനെ നോക്കുന്ന പോലെ ... പൊതുവെ കള്ളന്മാര്‍ക്ക് ആരെങ്കിലും ഒന്നു സൂക്ഷിച്ചുനോക്കിയാല്‍ അറിഞ്ഞോ... പിടിക്കപ്പെടുമോ എന്നൊക്കെ ഒരു ശങ്ക സാധാരണമാണല്ലോ, എന്നു സമാധാനിച്ച് ഞാന്‍ പെട്ടന്നു ചായകുടിച്ച് പുറത്തേക്ക് ഓടി, കളിക്കാന്‍. മഗ്‌രിബിനു വീട്ടില്‍ വന്ന ഞാന്‍ ബാപ്പയുടെ പതിവില്ലാത്ത സ്നേഹം കണ്ട് ഒന്നു ശങ്കിക്കാതിരുന്നില്ല, ആദ്യമാദ്യമൊക്കെ ഡീസന്റായി ചോദിച്ച ഉപ്പ പിന്നെ ഒരല്പം ബലം പ്രയോഗിക്കാനും മുതിരാതിരുന്നില്ല,
ആദ്യത്തെ അടി മുഖത്തിനു തന്നെയായിരുന്നു, കണ്ണിലൂടെ പൊന്നീച്ച പാറും എന്നു വെറുതെപറയുന്നതല്ലെന്നു അന്നെനിക്ക് മനസിലായി. എന്റമ്മോ..... പക്ഷേ ഞാന്‍ നിന്നിടത്തുനിന്നും അനങ്ങിയില്ല, വീണ്ടും ഒന്നുരണ്ടെണ്ണമൊക്കെ കിട്ടിയെങ്കിലും ഞാന്‍ അവിടെതന്നെ ഉറച്ചു നിന്നു കുറ്റം സമ്മതിച്ചതുമില്ല. അവസാനം എന്നില്‍ തന്നെ കുറ്റം ആരോപിച്ച് പരാചിതനായി ഉപ്പ തിരിഞ്ഞു നടക്കുമ്പോള്‍ ഒന്നൂടെ പറഞ്ഞു, ഇനി ടൂര്‍ പോകാന്‍ കാശ് തരില്ല ഇപ്പൊ അടിച്ചുമാറ്റിയതുംകൊണ്ടങ്ങു പോയാല്‍ മതിയെന്നു, തല്‍കാലം രക്ഷപ്പെട്ട ഞാന്‍ എല്ലാരും പോയി എന്നു ഉറപ്പു വരുത്തി, കാലൊന്നുമാറ്റി. കുനിഞ്ഞു ‌100 രൂപയും എടുത്ത് അരയില്‍ തിരുകി പുറത്ത്പോയി. പിടിക്കപ്പെട്ടതില്‍ പിന്നെ വീട്ടില്‍ തമ്മില്‍ വഴക്കു കൂടുംബഴൊക്കെ അനിയന്‍മാരും അനിയത്തിയും എന്നെ കള്ളന്‍ എന്ന സുന്ദര നാമത്തില്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങി, അപ്പോ പിന്നെ എനിക്ക് ദേഷ്യം വരാതിരിക്കുമോ.... ഞാനപ്പൊ എന്നിട്ടരിശം തീരാഞ്ഞങ്ങനെ വീടിനു ചുറ്റും ഓടി നടന്ന് കിട്ടുന്ന ചട്ടീം കലവുമൊക്കെ എടുത്തെറിഞ്ഞു, പാവം ഉപ്പ ഇടക്കിടെ ജനല്‍ ഗ്ലാസ്സുകള്‍ മാറ്റിക്കൊണ്ടുമിരുന്നു.
അങ്ങനെ ആ ദിവസവും വന്നു, മലമ്പുഴക്കു ടൂര്‍ പോകുന്ന ദിവസം. ഞാനന്നു രാവിലെ വീട്ടില്‍ അടുത്തുള്ള റെയില്‍ വേക്കടുത്ത മൂച്ചിയിലോ തൊട്ടടുത്ത കുന്നിന്‍ മുകളിലോ ഒക്കെ എന്റെ മലമ്പുഴ ഒതുക്കണമെന്നു വിചാരിച്ചപ്പം ദേ കുരിശ് പിന്നേം, എന്റെ കൂട്ടുകാരനും ക്ലസ്സ്മേറ്റുമൊക്കെയായ മൊട്ടുസൂചി എന്ന യൂനുസ്. അവന്‍ രാവിലെ തന്നെ വീട്ടില്‍, പാവം അവനറിയില്ലല്ലൊ ഞാനൊപ്പിച്ച പുകിലൊന്നും. എന്തായാലും ഒരുങ്ങി അവന്റെ കൂടെ പോയി ബസ്സില്‍ കയറാന്‍ സമയമെങ്കിലും മുങ്ങാമെന്നു കരുതി. പക്ഷെ അതും നടന്നില്ല.അന്നു പേരു കൊടുത്ത ഒരുത്തന്‍ വന്നില്ല,ആ ഗ്യാപ്പില്‍ ഞാന്‍ കയറി.ഇവന്‍ എന്നെ മുറുകെ പിടിച്ചിരുന്നത് കൊണ്ട് മാത്രം. എന്തും വരട്ടെ ബാക്കിയൊക്കെ പോയി വന്നിട്ടെന്നും കരുതി ഓസിനുള്ള മലമ്പുഴ ടൂര്‍ ഞാന്‍ ശരിക്കുമങ്ങ് ആഘോഷിച്ചു.